രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും റിമാൻഡിൽ ; മാവേലിക്കര സബ് ജയിലിൽ തുടരും

പത്തനംതിട്ട: ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.
രാഹുലിനെ മാവേലിക്കര സബ് ജയിലിലാക്കി.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
ചോദ്യം ചെയ്യലിൽ നിസഹകരണം തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ എസ്‌ഐടി ആവശ്യപ്പെട്ടില്ല.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ആശുപത്രിയിൽ വെച്ച് യുവജന സംഘടന പ്രവർത്തകർ രാഹുലിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
മൂന്നു ദിവസത്തേക്കാണ് രാഹുലിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്.രാഹുൽ സമർപ്പിച്ച ജാമ്യഹർജി കോടതി നാളെ പരിഗണിക്കും.
അതേസമയം അതിജീവിതയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ രാഹുലിനെ ഫോൺ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിൽ ഐഫോണിന്റെ പാസ് വേർഡ് കൈമാറിയിരുന്നില്ല.
സൈബർ വിദഗ്ധർ അടങ്ങുന്ന സംഘത്തെക്കൊണ്ട് ഈ ഫോണുകൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

